New Kerala audience gets off to a grand start in Manjeswaram

നവകേരള സദസ്സിന് മഞ്ചേശ്വരത്തു പ്രൗഡഗംഭീര തുടക്കം

സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണ്. കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നവകേരള സദസ് സംസ്ഥാനതലത്തിൽ ആരംഭിച്ചു.

‘വിവിധ മേഖലകളിൽ കേരളത്തിന് അർഹതപ്പെട്ട 57,000 കോടിയിൽപ്പരം രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്.

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 1,48,000 കോടി രൂപയിൽ നിന്നും 2,28,000 കോടി രൂപയായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആഭ്യന്തര വളർച്ചാനിരക്കിൽ എട്ടു ശതമാനം വർധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തിൽ നിന്നും 67 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉൽപ്പാദനം 2016 ൽ 56,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,17,000 കോടി രൂപയായി വർധിച്ചു. നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർധനവുണ്ടായി.

ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതൽ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാൽ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്രരെ പാടെ തുടച്ചുമാറ്റാനാണ്. 0.7 ശതമാനം മാത്രമാണ് കേരളത്തിൽ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കിൽ എഴുതിത്തള്ളാമായിരുന്നു. എന്നാൽ അതിദരിദ്രനായ ഒരാൾ പോലും ഉണ്ടാകരുത് എന്നാണ് സർക്കാർ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരിൽ 40 ശതമാനത്തിൽ അധികം പേരെയും ആ പട്ടികയിൽ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.

മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയിൽ പണം ചിലവഴിക്കൽ, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലൊക്കെ ദേശീയതലത്തിൽ മോശം അവസ്ഥയിലാണ് രാജ്യം.

2016 ന് മുൻപുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവർത്തികൾ നടന്നു കഴിഞ്ഞു. മറ്റു വികസന പ്രവർത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഐ.ടി മേഖലയിൽ 26,000 തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് ഏഴു വർഷത്തിനുള്ളിൽ 62,000 ആയി ഉയർന്നു. കാർഷിക മേഖലയിലെ വളർച്ചാനിരക്ക് നാലു ശതമാനമായി. 4,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിച്ചത്. ഇതിന്റെ പ്രയോജനം 2300 സ്‌കൂളുകൾക്ക് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം 60 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ ആയി നൽകുന്നത്.

നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്. നാടിനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക്, ബോധ്യമായതിന്റെ തെളിവാണ് മഞ്ചേശ്വരത്തു തടിച്ചുകൂടിയ വൻ ജനാവലി.