International recognition for Kerala tourism

കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം

ഹാട്രിക് നേട്ടവുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ

ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം. ഈ വർഷം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻറെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാര നേട്ടമാണിത്. തുടർച്ചയായി രണ്ടാം തവണയാണ് ഈ പുരസ്കാരത്തിന് കേരളം അർഹമാകുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം പാർട്ണർഷിപ്പും ഇൻറർനാഷണൽ സെൻറർ ഫോർ റെസ്പോൺസിബിൾ ടൂറിസവും(ഐസിആർടി) സംയുക്തമായായാണ് പുരസ്കാരം നല്കുന്നത്. ലോക്കൽ സോഴ്സിംഗ്-ക്രാഫ്റ്റ് ആൻഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്കാരം നേടിയത്.

ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന കാർഷിക ടൂറിസം പ്രവർത്തനമായ കേരള അഗ്രി ടൂറിസം നെറ്റ് വർക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകൾക്കായി ഒരുക്കുന്ന എക്സ്പീരിയൻസ് എത്നിക്ക് ക്യുസീൻ പ്രോജക്റ്റ്, പരമ്പരാഗത തൊഴിൽ , കലാ പ്രവർത്തനങ്ങൾ, രുചി വൈവിധ്യങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവ പ്രമേയമാക്കുന്ന എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജുകൾ, പ്രാദേശിക കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഒരുക്കൽ, തദ്ദേശീയ ജനസമൂഹത്തിനായി നൽകി വരുന്ന പരിശീലനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവയും പുരസ്കാരത്തിനായി പരിഗണിച്ചു.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൻറെ തനതുല്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്ന കേരളീയം ആഘോഷപൂർവം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പുരസ്കാരം നേടാനായത് അഭിമാനകരമാണ്. ഉത്തരവാദിത്ത ടൂറിസം വിജയകരമായി നടപ്പാക്കുന്നതിലൂടെ മറ്റ് രാജ്യങ്ങൾക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കും കേരളം മാതൃകയാകുകയാണ്. അന്തർദേശീയ തലത്തിൽ കേരളത്തിൻറെ ഖ്യാതി ഉയർത്തുന്നതാണ് ഇത്തരം അംഗീകാരങ്ങൾ. കൂടുതൽ അനുഭവവേദ്യ ടൂറിസം പദ്ധതികൾ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിയേയും പൈതൃകത്തേയും സംരക്ഷിക്കാൻ പദ്ധതി സഹായകമാകുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങൾക്ക് നേട്ടമുണ്ടാകും. കേരള ആർടി മിഷൻ സംസ്ഥാനത്ത് സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കി വരികയാണ്. വ്യത്യസ്ത പദ്ധതികളിലൂടെ ടൂറിസം ജനകീയമാക്കുന്നതിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൻറെ തനതു വിഭവങ്ങൾ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും ഉറപ്പു വരുത്തുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച പദ്ധതിയാണ് എക്സ്പീരിയൻസ് എത്നിക്ക് ക്യുസീൻ പ്രോജക്റ്റ്.

തുടർച്ചയായി രണ്ടാം വർഷമാണ് കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമത്തിൽ നടപ്പിലാക്കിയ വാട്ടർ സ്ട്രീറ്റ് പദ്ധതിയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു.

നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻറെ (പാറ്റ) 2023 ലെ ഗോൾഡ് പുരസ്കാരം. ഉത്തരവാദിത്ത മിഷൻറെ സ്ട്രീറ്റ് പദ്ധതി വിജയകരമായി നടപ്പിലാക്കിയ കാന്തല്ലൂർ പഞ്ചായത്തിന് ലഭിച്ച കേന്ദ്ര സർക്കാരിൻറെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്കാരം എന്നിവയും കേരള ടൂറിസത്തിൻറെ തിളക്കം കൂട്ടുന്നു.

പ്രാദേശിക ജനവിഭാഗങ്ങൾക്ക് ടൂറിസം മേഖലയിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം, മാർക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുനൽകുന്നതിനാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 25,000 കുടുംബങ്ങൾക്ക് ആർടി മിഷൻ പ്രവർത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

ഗ്രാമീണ പ്രാദേശിക സാമൂഹിക വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതിനൊപ്പം ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വികസനവും ഉത്തരവാദിത്ത ടൂറിസം മിഷൻറെ ലക്ഷ്യങ്ങളാണ്. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകൾക്കും പാർശ്വവല്ക്കരിക്കപ്പെട്ടവർക്കും കൂടുതൽ സഹായങ്ങളൊരുക്കുക, മികച്ച സാമൂഹ്യ-പാരിസ്ഥിതിക സന്തുലനം സമൂഹത്തിൽ ഉറപ്പാക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.