തിരുവനന്തപുരത്തെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണ പുരോഗതി

തിരുവനന്തപുരത്തെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. തുടർന്ന് അവലോകന യോഗവും ചേർന്നു. 2022 മേയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജൂൺ 13 ന് കഴക്കൂട്ടത്ത് സന്ദർശനം നടത്തിയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരു സമയപരിധി നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവൃത്തികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. തൊഴിലാളികളിലാകെ കോവിഡ് പരന്നത് പ്രവൃത്തി മുന്നോട്ട് പോകുന്നതിന് തടസ്സമായെങ്കിലും ഇപ്പോൾ നിശ്ചയിച്ച പ്രകാരം വേഗത്തിൽ നിർമ്മാണ പ്രവർത്തനം നടന്നു വരുന്നതായി യോഗം വിലയിരുത്തി.
കഴക്കൂട്ടം മുതല്‍ 2.71 കിലേമീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്നത്. നിലവില്‍ 1.6 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. കഴക്കൂട്ടം മുതല്‍ മിഷന്‍ ഹോസ്പിറ്റല്‍ വരെയുള്ള ഭാഗത്തെ പിയര്‍ ക്യാപ്പുകളും ഗര്‍ഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 200 കോടി രൂപയോളം ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതിയില്‍ അണ്ടര്‍ പാസുകളുമുണ്ട്. 250 ഓളം തൊഴിലാളികളാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ്, എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്, അഥോറിറ്റി എന്‍ജിനിയര്‍ ( ടി.എല്‍ ) വി.കെ ഉപാധ്യായ, ആര്‍.ഡി.എസ് പ്രോജക്ടിന്റെ വൈസ് പ്രസിഡന്റ് കേണല്‍ എം.ആര്‍ രവീന്ദ്രന്‍ നായര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍, ടെക്‌നോപാര്‍ക്ക് ജി.എം പ്രവീണ്‍, കൗണ്‍സിലര്‍മാരായ കവിത, മേടയില്‍ വിക്രമന്‍, നാജ ബി, ശ്രീദേവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.