കേന്ദ്ര തുറമുഖ – കപ്പൽ – ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളിനെ സന്ദർശിച്ചു.

കേന്ദ്ര തുറമുഖ – കപ്പൽ – ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളിനെ സന്ദർശിച്ചു.എന്റെ മണ്ഡലമായ ബേപ്പൂർ തുറമുഖ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇതിനായി തയ്യാറാക്കിയ ബേപ്പൂർ തുറമുഖ വികസനപദ്ധതി സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി 430 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

ചരക്കുനീക്കത്തിൻ്റേയും വരുമാന ലഭ്യതയുടേയും കാര്യത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ തുറമുഖമാണ് ബേപ്പൂർ തുറമുഖം. ബേപ്പൂർ തുറമുഖത്തിൻ്റെ വികസനം സാധ്യമാകുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തി. 200 മീറ്റർ നീളത്തിൽ അധിക വാർഫ്, ആഴംകൂട്ടാൻ ഡ്രഡ്ജിംഗ്, കണ്ടെയ്നർ ഹാൻഡ്ലിംഗിനായി വാർഫ്, റെയിൽ കണക്ടിവിറ്റി, റോഡ് ശൃംഖല വികസനം, തുറമുഖത്തിൻ്റെ ഭൗതിക സാഹചര്യം ഉയർത്തൽ തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സാധ്യമായാൽ കൂടുതൽ കപ്പലുകളെ ആകർഷിക്കാൻ കഴിയും. ചരക്കു നീക്കം വേഗത്തിലാക്കാനും കഴിയും. ഇതെല്ലാം പരിഗണിച്ച് ബേപ്പൂരിൻ്റെ വികസനം സാധ്യമാക്കാനുള്ള പിന്തുണ ആവശ്യപ്പെട്ടു.